വേറിട്ട ഒരു ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജൻ. ഇ എം സ്, ഏ കെ ജി, അച്യുതമേനോൻ മുതലായ രാഷ്ട്രീയ നേതാക്കന്മാർ മുതൽ തകഴി എം ടി മുതലായ മുൻ നിര എഴുത്തുകാരെ മുഴുവൻ ഒരു കാലത്തിന്റെ ചരിത്രാഖ്യാനമെന്നോണം കാമറയിൽ ഒപ്പിവെച്ചിട്ടുണ്ട്. ഒരു വേറിട്ട ഫോട്ടോ ഗ്രാഫിക് എയ്സ്തെറ്റിക്സ് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറുമായി വളരെ പ്രത്യേകതയുള്ള ബന്ധമായിരുന്നു പുനലൂര്‍ രാജന്. രാജേട്ടൻ ബഷീറിന്റെ നിഴൽ പോലെയാണ് ജീവിച്ചത്. സോവിയറ്റ് യൂണിയനിലെ ലുമുംബ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോഗ്രാഫി പഠിച്ച രാജേട്ടൻ രാമു കാര്യാട്ടിന്റെ സിനിമയിലേക്കുള്ള ക്ഷണം സ്വീകരിക്കാതിരുന്നത് പോലും ബഷീറിനെ വിട്ടുപോകാനുള്ള വൈമനസ്യം കാരണമായിരുന്നു.
ഇപ്പോഴും ബഷീർ പുറത്തുവന്ന് "രാജാ" - എന്ന് വിളിക്കുന്നത് സ്വപ്നം കാണാറുണ്ടെന്നു എന്നോട് അടുത്ത കാലത്താണ് പറഞ്ഞത്. കുട്ടിക്കാലത്ത് 'ബാല്യകാലസഖി' വായിച്ചതു മുതൽ ബഷീറിനോട് തോന്നിയ ആദരവും സ്നേഹ ബന്ധവുമാണ് രാജേട്ടന്റെ ജീവിതത്തെ ബേപ്പൂരിൽ ഉറപ്പിച്ചത് . വിവാഹം മുതൽ വീടു നിർമ്മാണം വരെ ബഷീറിന്റെ നിർദേശങ്ങൾ മാനിച്ചായിരുന്നു.
പഴയ സോവിയറ്റ് യൂണിയനിലെ അദ്ദേഹത്തിന്റെ സ്മരണകൾ അത്ഭുതാവഹമാണ്. എന്നോട് വ്യക്തിപരമായി സഹോദര തുല്യമായ സ്നേഹ ബന്ധമായിരുന്നു രാജേട്ടന്. കഷ്ടിച്ച് മൂന്നാഴ്ച മുൻപ് വീട്ടുമുറ്റം വരെ വന്ന, ഒന്നര മീറ്റർ അകലെനിന്ന് സംസാരിച്ചു പിരിയുമ്പോൾ ഇനി ഒരിക്കലും കാണില്ലെന്ന് ഒരിക്കലും കരുതിയില്ല.