സ്വാതന്ത്ര്യ സമര പോരാളിയുടെ നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കംചെയ്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ അഞ്ചാം വാല്യം രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അഞ്ചാം വാല്യം നീക്കം ചെയ്തതെന്ന് വിശദീകരിക്കുന്നുമില്ല. വാരിയംകുന്നനെ പുസ്തകത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യ വേദി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിഎച്ച്ആർ നിഘണ്ടു പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടിരുന്നത്. 'ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' എന്നാണ് രക്തസാക്ഷി നിഘണ്ടുവിന്‍റെ പേര്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് അഞ്ചാം വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. അതിന്റെ അമരക്കാരനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷുകാരെയും അവരുടെ സഹായാത്രികരെയും നിഷ്‌കരുണം നേരിടുന്നതില്‍ വാരിയന്‍കുന്നത്ത് ഒരുതരത്തിലുള്ള വിഭാഗീയതയും കാണിച്ചിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വാരിയന്‍കുന്നത്തിന്‍റെ പോരാട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രം.