ആലുവ മുതൽ പേട്ട വരെ വിഭാവനം ചെയ്ത 25.48 കിലോമീറ്റർ കൊച്ചി മെട്രോ ഒന്നാംഘട്ട നിർമാണം പൂര്‍ത്തിയായി. തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്റർ മൂന്നാം റീച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പേട്ട സ്റ്റേഷൻ മാത്രം ഉൾപ്പെടുന്നതാണ് മൂന്നാം റീച്ച്.
ആലുവ മുതൽ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ആദ്യം ആലുവ മുതൽ പാലാരിവട്ടം വരെ സർവീസ് ആരംഭിച്ച മെട്രോ പിന്നീട് മഹാരാജാസ് വരെയും പൂര്‍ത്തിയാക്കി. നിലവിൽ തൈക്കൂടം മുതൽ പേട്ട വരെയുമാക്കി നീട്ടിയാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.
വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് രൂക്ഷമായതോടെ സര്‍വീസുകള്‍ നിര്‍ത്തിവച്ച രാജ്യത്തെ എല്ലാ മെട്രോ സര്‍വീസുകളും ഇന്നുമുതലാണ് പുനരാരംഭിച്ചത്. മെട്രോ ടിക്കറ്റിലും ഇത്തവണ ഇളവുകൾ വന്നിട്ടുണ്ട്. പത്ത് രൂപ മുതലാകും ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുക. 10, 20, 30, 50 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. വീക്ക്‌ഡേ പാസിന് 110 രൂപയായിരിക്കും. വാരാന്ത്യ പാസിന് 220 രൂപയായിരിക്കും. കൊച്ചി വൺ കാർഡ് ഉള്ളവർക്ക് 10% ഇളവുണ്ടാകും.