കാഫ്കയുടെ തീർത്തും ചെറിയ ഒരു കഥയുണ്ട്. "നിയമത്തിനു മുമ്പിൽ" എന്ന് തലക്കെട്ട്. ഒരിക്കൽ, ഒരു ഗ്രാമത്തിൽ നിന്നും ഒരാൾ നിയമത്തെ നേരിൽ കാണാൻ എത്തി. നിയമം വസിക്കുന്ന കോട്ടയ്ക്കു മുമ്പിൽ, തുറന്നു കിടക്കുന്ന പ്രവേശനകവാടത്തിൽ എത്തിയ അയാളെ കാവൽക്കാരൻ തടഞ്ഞു. " ഇന്ന് നിയമത്തിനടുത്തേക്ക് പ്രവേശനമില്ല." കാവൽക്കാരൻ അയാളോട് പറഞ്ഞു.
അയാൾ കാത്തിരുന്നു. അടുത്ത ദിവസങ്ങളിലും അയാളെ കാവൽക്കാരൻ തടഞ്ഞു; തലേന്ന് പറഞ്ഞ വാചകം ആവർത്തിച്ചു. പിന്നെ, അതൊരു പതിവായി. ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം, എന്നും കേൾക്കുന്ന വാചകം കേട്ട് നിരാശനായ അയാൾ, തുറന്നുകിടക്കുന്ന ഗെയ്റ്റിനുള്ളിലേക്ക് കടക്കാനായി ആഞ്ഞു. കാവൽക്കാരൻ പറഞ്ഞു, "അത്രയ്ക്കൊന്നും ശക്തനല്ലാത്ത എന്നെ മറികടന്ന് നിങ്ങൾക്ക് അകത്തുകയറാം. എന്നാൽ, അകത്ത് എന്നേക്കാൾ പതിന്മടങ്ങ് ശക്തരായ കാവൽക്കാരുണ്ട്. അവർ ദയാദാക്ഷിണ്യങ്ങൾ ഇല്ലാത്തവരാണ്." ഇത് കേട്ട് ഭയചകിതനായ അയാൾ തന്റെ കാത്തിരുപ്പ് തുടർന്നു.
വർഷങ്ങൾ കടന്നു പോയി. അയാൾ പടുവൃദ്ധനായി മാറി. കാവൽക്കാരനു മാത്രം മാറ്റമില്ല. ഒരുനാൾ, വാർദ്ധക്യത്താൽ തീർത്തും അവശനായ അയാൾ കാവൽക്കാരന്റെ അടുത്ത് ചെന്നു ചോദിച്ചു, " ഇത്രയും നാൾ ഞാനിവിടെ കാത്ത് നിന്നിട്ടും, നിയമത്തെ തേടി മറ്റൊരാളും എത്തിയതായി കണ്ടില്ല. എന്തുകൊണ്ടാവും, അത്? " അയാളുടെ മരണം ഏത് നിമിഷവും സംഭവിക്കാം എന്ന് ബോധ്യപ്പെട്ട കാവൽക്കാരൻ പറഞ്ഞു," ഇത്രയും നാൾ മലർക്കെ തുറന്നു കിടന്ന ഈ വാതിൽ നിങ്ങൾക്കായി മാത്രം ഉദ്ദേശിക്കപ്പെട്ടതായിരുന്നു. ഇപ്പോൾ, ഇത് എന്നേക്കുമായി നിങ്ങളുടെ മുമ്പിൽ ഞാൻ കൊട്ടിയടക്കുന്നു." കാവൽക്കാരൻ വാതിൽ അടച്ചപ്പോൾ, അവിടെ മരണവും ഉണ്ടായിരുന്നു.
ബാബ്‌റി വിധി വന്ന ദിവസം, ഈ കഥ അനിവാര്യമായ ഒരു തീഷ്ണതയോടെ എന്നിലേക്ക് തിരിച്ചുവന്നു.