മഹാത്മാ,
നീ ജനിക്കുന്നതിന് മുൻപ്
ജനിച്ചുമരിച്ചാൽ മതിയായിരുന്നു.
എങ്കിൽ... തിളക്കമുള്ള കുപ്പായമിടുമ്പോൾ,
നാലു പോക്കറ്റും അതിനകം കുറു- പോക്കറ്റുമുള്ള ജീൻസ് വലിച്ചു കയറ്റുമ്പോൾ,
പുറമെ ഗാംഭീര്യവും അകമെ പതുപതുപ്പുമുള്ള ഷൂവിലേക്ക് പാദങ്ങൾ ഊഷ്മളമാകുമ്പോൾ
കുറ്റബോധം തോന്നില്ലായിരുന്നു.
എന്നേക്കാൾ, ഇതിനകം പൂകിയ എനിക്കിട്ട വില ഞാൻ എതിർ കണ്ണുകളിൽ വായിച്ചാഹ്ളാദിച്ചു.
നിൽപ്പുമാ നോട്ടവും പ്രൗഡം.
എന്നാൽ നീ
ഞാൻ കയറിച്ചെല്ലുന്ന വരാന്തകളിലെ,
ആപ്പീസുകളിലെ,
ക്ലാസ് മുറികളിലെ
ചുവരുകളിൽ
എനിയ്ക്ക് കയ്യെത്താത്ത ഉയരങ്ങളിൽ
മുട്ടെത്താത്ത മുണ്ടുടുത്ത് കളിയാക്കി ചിരിക്കുന്നു.
ആശിക്കുമ്പോള്‍ ബുദ്ധനുണ്ടാക്കിയ
കഴിക്കുമ്പോൾ നബിയുണ്ടാക്കിയ
ഹിംസിയ്ക്കുമ്പോൾ യേശുവുണ്ടാക്കിയ
നാലു കാശുണ്ടാക്കുമ്പോൾ മാക്സുണ്ടാക്കിയ
കുറ്റബോധം നിന്നിൽ സമ്മേളിച്ചു.
എൻ്റെ കുറ്റബോധത്തിൻ്റെ
സമാഹാരത്തിന് കവർ ചിത്രം നിൻ്റെ പടമാണ്