എപി അബ്ദുള്ളക്കുട്ടിട്ടിയുടെ വാഹനത്തിൽ ലോറി ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ ബ്രേക്ക് ഇട്ടപ്പോൾ ലോറി പിന്നിൽ ഇടിക്കുകയായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടം സംബന്ധിച്ച് മലപ്പുറം എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ് ഐയാണ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന്റെ പേരിൽ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ വെച്ചാണ് അപകടമുണ്ടായത്. തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അപകടമെന്ന് അബ്ദുള്ളക്കുട്ടി അരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തിയത്.
യാത്രക്കിടെ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ തന്നെ അപമാനിക്കാനും കൈയ്യേറ്റം ചെയ്യാനും ശ്രമം നടത്തിയതായി അബ്ദുള്ളക്കുട്ടി അരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപകടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അബ്ദുള്ളക്കുട്ടിയെ ഹോട്ടലിൽ ആരും അപമാനിച്ചിട്ടില്ലെന്ന് പൊന്നാനി വെളിയങ്കോട്ടെ ഹോട്ടൽ ഉടമ. ഹോട്ടലിനുള്ളിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ ഷക്കീർ പറഞ്ഞു. പുറത്തുവെച്ച് കൈയ്യേറ്റമുണ്ടായോ എന്ന് അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി രാവിലയാണ് അറിഞ്ഞത്. മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി.