അക്കിത്തം: കവിതയിലെ മഹനീയ തപസ്യ

"എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ

എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ"

സമകാല സമൂഹ ജീവിതത്തിന്റെ നേർചിത്രങ്ങളും പച്ചയായ ജീവിത യാഥാർഥ്യങ്ങളും ആധുനിക മനുഷ്യന്റെ വ്യഥകളും വിഷയമായി അവതരിപ്പിച്ച് മലയാളിക്ക് പുതിയൊരു കാവ്യാനുഭവം നൽകിയ കവിവര്യനാണ് അക്കിത്തം. മലയാളിയുടെ മനസിനെ മനുഷ്യന്റെ പക്ഷം ചേർന്ന് ചിന്തിക്കാൻ പഠിപ്പിച്ച കവി. മനുഷ്യസ്നേഹത്തിന്റെ ആഴവും പരപ്പും മാനവികതയുടെ സൗന്ദര്യവും വിപ്ലവബോധത്തിനപ്പുറം നിർവചിക്കാൻ അക്കിത്തത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തെളിഞ്ഞ ഭാഷയിൽ സത്യവും ധർമവും കാലവും മോക്ഷവും  കവിതയായി വിരിഞ്ഞപ്പോഴെല്ലാം മലയാളലോകം ആ കാവ്യ സൗന്ദര്യത്തെ അതിന്റെ പരിപൂർണതയിൽ ഉൾക്കൊണ്ടു. ജീവിതമെന്ന സത്യത്തെ കൂട്ടിച്ചേർകലുകളില്ലാതെ അവതരിപ്പിക്കാൻ അക്കിത്തത്തിന് കഴിഞ്ഞു. ജീവിതം എന്ന സത്യത്തെ സൗന്ദര്യം കൊണ്ടല്ല പച്ചയായ യാഥാർഥ്യങ്ങൾ കൊണ്ടാണ് കവിതയിൽ സർഗാത്മകമായി സന്നിവേശിപ്പിക്കേണ്ടതെന്ന് അക്കിത്തം നമ്മെ പഠിപ്പിച്ചു. തന്റെ വരികളിലൂടെ ആ ആവശ്യകതയെ നിരന്തരം ഓർമപ്പെടുത്തി.

"കർക്കടമാസം കഴിയുംവരേയ്ക്കിനി

കഞ്ഞിയാണുണ്ണി നിനക്കിഷ്ടമാവുമോ?"

കല്പനികതയുടെ നറുനിലാവിനപ്പുറം മാനവികതയുടെ മഹത്വത്തെ വാഴ്ത്തിയ അക്കിത്തം മനുഷ്യസ്നേഹത്തിന്റെ അനന്ത സാധ്യതകളെയാണ് തേടിപോകുന്നത്. മനുഷ്യൻ എന്ന അസ്ഥിത്വത്തെ  ഉൾകൊള്ളാത്ത രചനകളിൽ നിന്ന്‌ വഴി മാറി സഞ്ചരിച്ച അക്കിത്തം മനുഷ്യനന്മയുടെ വക്താവായി നിലകൊള്ളുന്നു. മാനവികതയും സംസ്കാരവും ഉൾകൊള്ളുന്ന ജീവിത സത്യങ്ങളെ തിരസ്കരിക്കാൻ കവി തയ്യാറായിട്ടില്ല. സ്നേഹാർദ്രമായ ജീവിതത്തിലേക്കുള്ള മാർഗങ്ങളാവണം സർവ ദർശനങ്ങളും എന്ന അക്കിത്തത്തിന്റെ വീക്ഷണം കവിതയിൽ പ്രകടമാവുമ്പോഴും ആധുനിക മനുഷ്യന്റെ കാപട്യവും കള്ളത്തരങ്ങളും കവിയെ വേദനിപ്പിക്കുന്നുണ്ട്. ആ വേദനകളെ സർഗാത്മകമായി സഹൃദയരോട് പങ്കുവെക്കുന്നതിൽ കവി ഏറെ വിജയിച്ചു. കാലത്തെ അതിജയിച്ചു നിൽക്കുന്ന വരികളിലൂടെ അനന്തമായ ആശയ ലോകത്തിലേക്കും മലയാളിയെ പ്രവേശിപ്പിച്ചു.

"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം"

കേരളീയചരിത്രം സാക്ഷ്യം വഹിച്ച അനേകം മുഹൂർത്തങ്ങളെ സർഗാത്മകമായി തന്റെ വരികളിൽ  സന്നിവേശിപ്പിക്കാൻ അക്കിത്തത്തിന് കഴിഞ്ഞിട്ടുണ്ട്. ജന്മിതത്തിന്റെ അപചയവും ആധുനിക ലോകക്രമത്തിന്റെ തുടക്കവും സൃഷ്ടിച്ച പുതിയ ജീവിത രീതികളെ മാനവികതയുടെ പ്രതിനിധിയായി നോക്കിക്കാണാൻ അക്കിത്തത്തിന് കഴിഞ്ഞു. എന്നാല്‍ വിപ്ലവത്തിന്റെ പേരിലും സമത്വത്തിന്റെ പേരിലും നടക്കുന്ന വഞ്ചനകളെ കണ്ടില്ലെന്നു നടിക്കാൻ കവിക്ക് കഴിഞ്ഞിട്ടില്ല. സമത്വത്തിന്റെ പേരിൽ നടക്കുന്ന പ്രഹസനങ്ങളെ രൂക്ഷമായി വിമർശിക്കാൻ കവി മറന്നിട്ടില്ല. രാഷ്ട്രീയം അരാഷ്ട്രീയമാവുമ്പോഴും കക്ഷി രാഷ്‌ട്രിയം സമസ്ത മേഖലകളെയും പിടിയിലമർത്തുമ്പോഴും കവി നിശബ്ദനായിട്ടില്ല. ഉൾകാഴ്ച്ച നൽകുന്ന വരികളിലൂടെ കവി അതിനെതിരെയെല്ലാം പ്രതികരിച്ചു.

"ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം"

സ്നേഹത്തിന്റെ ഭാഷയിൽ സമൂഹത്തിന്റെ ജീവിത കാമനകളെ ഹൃദയ സ്പർശിയായി വരച്ചിടാനുള്ള അക്കിത്തത്തിന്റെ കഴിവ് പ്രകടമായ നിരവധി കൃതികളിൽ ശ്രദ്ദേയമാണ് പണ്ടത്തെ മേൽശാന്തി. കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയാൻ കഴിയാതെ പോയ ഒരു സമൂഹത്തിന്റെ പെട്ടന്നുള്ള ഞെട്ടിത്തെറിക്കലും ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളും അതിൽ നിറയുന്ന യാതനകളും ആമാശയത്തിൽ തറച്ച സൂചിപോലെ കവി അവതരിപ്പിക്കുന്നു.

"ആമാശയത്തിൽലകപ്പെട്ട സൂചിപോ

ലാന്തരഗത്തിൻപ്പുലർന്നിതക്കണ്ണുനീർ"

തെളിഞ്ഞ ഭാഷയും മികവാർന്ന ജീവിത ചിന്തകളും മാനവിക സംസ്കാരവുമുള്ള അക്കിത്തത്തിന്റെ കവിതകൾ മലയാളിയുടെ സർഗാത്മക ചിന്തകളെ ഇനിയും ഏറെ പ്രചോദിപ്പിക്കാൻ പോന്നവയാണ്. അക്കിത്തത്തിന്റെ കൃതികളായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ഇടിഞ്ഞു പൊളിഞ്ഞ ലോകവും, മധുവിധുവും, മനസാക്ഷിയുടെ പൂക്കളുമെല്ലാം മലയാളിയുടെ ആസ്വാദനത്തെയും ആശയലോകത്തെയും ഇനിയും പ്രകാശിതമാക്കട്ടെ. അക്കിത്തവും അക്കിത്തത്തിന്റെ വിശ്വസ്നേഹ സംസ്കാരം തുളുമ്പുന്ന വരികളും ചിന്തകളും കേരളീയ മനസ്സിൽ അനശ്വരമായി നിലനിൽകട്ടെ.

"ഗർഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ

നിർഭരനായൊരളെന്റെയായന്റെയായ്"


(പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും Learning Radius ചെയര്‍മാനുമാണ് ലേഖകന്‍)

Contact the author

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More