ആർജെഡി നേതാവ് തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണെന്ന് ബിജെപി നേതാവ് ഉമാഭാരതി. എന്നാല്‍, തേജസ്വി ചെറുപ്പമാണെന്നും ഒരു സംസ്ഥാനം ഭരിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനില്ലെന്നും ഉമാഭാരതി പറഞ്ഞു. അതിനാൽ, വിജയിച്ചിരുന്നുവെങ്കില്‍ ബീഹാറിന്റെ ഭരണത്തിന് നേതൃത്വം നൽകുന്നത് ലാലു ആയിരുന്നേനെ എന്നും അവർ കൂട്ടിച്ചേർത്തു.
ഭോപാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമാഭാരതി. "തേജസ്വി വളരെ നല്ല കുട്ടിയാണ്, എന്നാൽ ബിഹാറിനെ നയിക്കാൻ തേജസ്വിക്കാവില്ല. തേജസ്വി ജയിച്ചിരുന്നെങ്കിൽ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ലാലു ആയിരിക്കും. അത് ബീഹാറിന്റെ വളർച്ചയെ ഒരുപാട് പിന്നോട്ട് നയിച്ചേനെ. തേജസ്വിക്ക് പ്രായമാകുമ്പോൾ ഭരിക്കാം ." ഉമാഭാരതി പറഞ്ഞു.
കമൽനാഥ് ഈ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം തനിക്ക് മൂത്ത സഹോദരനെ പോലെ ആണെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി ബിജെപി വിജയിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഉമാഭാരതിയുടെ പ്രതികരണം.