കിഫ്ബിക്കെതിരായ സിഎജിയുടെ നിലപാടുകളാണ് പ്രശ്നമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക്. സിഎജി നൽകിയത് നിയമസഭയിൽവയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണ്. കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധത്തിലാണ്. ഇത് അന്തിമമോ കരടോ എന്നതല്ല വിഷയം. സിഎജി ഒരുഘട്ടത്തിലും സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് കരട് റിപ്പോർട്ട് എന്ന് കരുതിയതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് സി.എ.ജി നിലപാട്. എന്നാല്‍ കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കിഫ്ബിയുടെ പണം സര്‍ക്കാരിന്‍റെ അക്കൌണ്ടിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നടന്നു കൊണ്ടിരിക്കുന്ന സ്‌കൂളുകളുടെയും ആശുപത്രികളുടേയും പുനര്‍നിര്‍മ്മാണം, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം, വ്യവസായ പാര്‍ക്കുകളുടെ സ്ഥാപനം, തുടങ്ങി അമ്പതിനായിരം കോടി രൂപയുടെ എണ്ണൂറില്‍ പരം പദ്ധതികള്‍ തുടരണമോ, അതോ ഉപേക്ഷിക്കപ്പെടണമോ എന്നുള്ള ഗൗരവമായ ചോദ്യമാണ് ജനങ്ങളുടെ മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സി&എജിയുടെയും വ്യഖ്യാനങ്ങള്‍ അംഗീകരിച്ചാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ ആകെ അട്ടിമറിക്കപ്പെടും. വികസന പരിപാടികള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ അഭിപ്രായം വളര്‍ന്നുവരണം. ഈ വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഈ വികസന വിരുദ്ധ ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടേ ഈ അപകടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാവൂ.
മസാല ബോണ്ട് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മസാല ബോണ്ടിന് ആർബിഐയുടെ അനുമതിയുണ്ട്. ഇതിൽ ഭരണഘടനാ ലംഘനമില്ല. വായ്പയെടുത്തത് സർക്കാർ അല്ലാത്തതിനാൽ കേന്ദ്രാനുമതി ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിഎജി നിലപാടിനോട് യു.ഡി.എഫ് അവരുടെ അഭിപ്രായം വ്യക്തമാക്കണം. സിഎജിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.