പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാംഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യാൻ നീക്കം. ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. രാവിലെ എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്. അതേ സമയം വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെത്താനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിനെ ഇവർ അറിയിച്ചു. വനിതാ പൊലീസിനെ വീട്ടിൽ എത്തിച്ച് വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്. അതേ സമയം എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടിൽ നിന്ന് വിജിലൻസ് സംഘം ആശുപത്രിയിലേക്ക് പോയി. ഉദ്യോഗസ്ഥരെ വീട്ടിൽ നിർത്തിയാണ് സംഘം ആശുപത്രിയിലേക്ക് പോയത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഗവർണർ അനുമതി നൽകിയിരുന്നു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്.
പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്. ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും ,അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്.