പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയിൽ തുടരാമെന്നും ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം വന്നാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും.
പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഗവർണർ അനുമതി നൽകിയിരുന്നു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്. പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്. ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും, അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്.