അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിൽ ഒരു ട്രെയിനിന്റെ നിയന്ത്രണം പൂർണമായും വനിതകൾ ഏറ്റെടുക്കും. മാര്‍ച്ച് എട്ടിന് രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസിന്റെ നിയന്ത്രണമാണ് വനിതാ ലോക്കോ പൈലറ്റുകൾ ഏറ്റെടുക്കക. ചരിത്രത്തിൽ ആദ്യമായാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ട്രെയിൻ കേരളത്തിലൂടെ ഓടുന്നത്. മന്ത്രി കെ.കെ. ശൈലജ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാര്‍ക്ക് റെയില്‍വേ സ്വീകരണവും ഒരുക്കും. തിരുവനന്തപുരം ദക്ഷണ റയിൽവേയാണ് ദൗത്യം സംഘടിപ്പിക്കുന്നത്.
ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാം വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്‌നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും വനിതകൾ നിയന്ത്രിക്കും. ഇതിനു പുറമെ റെയില്‍വേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥരാവും സുരക്ഷയൊരുക്കുന്നത്.
ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാര്‍ഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിന്‍ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ. വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരും ഈ ട്രെയിനില്‍ ജോലിചെയ്യും.