കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ വരുത്തി പ്രതികൾ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം കളക്ടറേറ്റിലെ പരിഹാരം സെല്ലിലെ ജീവനക്കാരനായ വിഷണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവർ, നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ് പ്രതികൾ.
യഥാർത്ഥ ഗുണഭോക്താക്കൾക്കായി കളക്ടർ അനുവദിച്ച തുക കംപ്യൂട്ടറർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.തട്ടിപ്പിൽ ഉന്നത സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. അയ്യനാട് സഹകരണ ബാങ്കും ഗൂഡാലോചനയിൽ പങ്കാളിയല്ലെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
2018-ൽ ഉണ്ടായ മഹാ പ്രളയത്തിൽ എല്ലാം നഷ്ടമായവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ക്രൈം ബ്രാഞ്ച് രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നത്.