കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സംഘര്‍ഷങ്ങൾ സംബന്ധിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘർഷങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സംഘര്‍ഷങ്ങളിൽ തുടർ നടപടി കോടതി തീരുമാനിക്കും. സംഘർഷം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത് സംബന്ധിച്ച് കോടതി തീരുമാനം എടുക്കും.
അതേസമയം, പശ്ചിമബംഗാളിലെ അക്രമങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ഗവർണർ രംഗത്തുവന്നു. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഗവർണർ പരസ്യമായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല. സംഘർഷ ബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി. സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
നേരത്തെ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഗവർണറെ കാണേണ്ടതില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഭരണഘടന പദവിയിലുള്ള ഗവർണർക്ക് റിപ്പോർട്ട് കൈമാറാത്തത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ വിമർശനം ഉയർത്തിയിരുന്നു. ഇതോടെയാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. എന്നാൽ ഗവർണർക്ക് ഇരുവരും റിപ്പോർട്ട് കൈമാറാൻ തയ്യാറയില്ല. ഈ വിവരം ട്വിറ്ററിലൂടെയാണ് ഗവർണർ വെളിപ്പെടുത്തിയത്.