പെട്രോൾ-ഡീസൽ വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് വിലകുറക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി മറുപടി പറയട്ടെയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വാക്‌സിനുവേണ്ടി പ്രതിവർഷം 35000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാർ ചെലവഴിക്കുന്നത്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു. വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന കാര്യം അംഗീകരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കുറക്കണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് ഇന്ധനവില നൂറ് കടന്ന പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. കൊവിഡ് ലോക്ഡൗണിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് കേന്ദ്ര സർക്കാർ നിരന്തരം വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്. അതേ സമയം ഇന്ധന വിലവർദ്ധനവിലനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. ഈ മാസം 16 മുതൽ 30 വരെ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു.