ആർഎസ്എസില്‍ വിശ്വസിക്കുന്നവര്‍ക്കും ഭീരുക്കൾക്കും പാർട്ടി വിട്ട് പുറത്ത് പോകാമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് സോഷ്യൽമീഡിയ ടീമുമായി നടത്തിയ ആശയവിനിമയത്തിലാണ് രാഹുൽ പാർട്ടിയിലെ വിമതർക്കുൾപ്പടെ മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസിന് നിർഭയരായ നേതാക്കളെയാണ് ആവശ്യം. ബിജെപിയെ ഭയക്കുന്നവർക്ക് പുറത്ത് പോകാം, ഭയമില്ലാത്ത നിരവധി പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തേ കോൺഗ്രസിൽ ഉണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവരുടെ കൂറുമാറ്റത്തിന്‍റെ സാഹചര്യത്തിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു. രാഹുലുമായി അടുപ്പമുണ്ടായിരുന്ന ജിതിൻ പ്രസാദ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ആയുധമാകാൻ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്‍റെ തുടക്കമാണ് ഇതെല്ലാം എന്നാണ് അണികള്‍ പ്രചരിപ്പിക്കുന്നത്.