ഭോപ്പാല്‍: മധ്യപ്രദേശ് ഭരിക്കുന്നത് ശിവനും, വിഷ്ണുവുമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ഛുഗ്. ശിവനും, വിഷ്ണുവും ഭരിക്കുന്നതിനാല്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മധ്യപ്രദേശ് മുഖ്യമന്ത്രി 'ശിവ'രാജ് സിംഗ് ചൗഹാനാണ്. 'വിഷ്ണു' ദത്ത് ശർമ്മ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. ഇരുവരെയും താരതമ്യപ്പെടുത്തിയാണ് തരുണ്‍ ഛുഗിന്‍റെ വാദം.
ഞായറാഴ്ച മധ്യപ്രദേശില്‍ 10 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 7,91,960 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 10,514 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തരുണ്‍ ഛുഗിന്‍റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി. തരുണ്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞതിനെ വളച്ചൊടിക്കേണ്ടെന്നാണ് രജ്‌നീഷ് പറഞ്ഞത്. ഈ വർഷം ഡിസംബറോടെ 135 കോടി ഡോസ് കോവിഡ് -19 വാക്സിനുകൾ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുമെന്നും ചുഗ് വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഈ വർഷം ജനുവരി മുതൽ മേയ് വരെ 3.28 ലക്ഷം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. എന്നിട്ടും ബിജെപി പാർട്ടി നേതാക്കൾ തങ്ങളുടെ പ്രവർത്തകരിൽ നിന്ന് കൈയടി നേടിയെടുക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.