ലക്നൗ: അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന ശിഷ്യന്‍ അറസ്റ്റില്‍. നരേന്ദ്രഗിരിയുടെ അടുത്ത ശിഷ്യനും അനുയായിയുമായ ആനന്ദ് ഗിരിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അതോടൊപ്പം, നരേന്ദ്ര ഗിരിയുടെ മറ്റ് രണ്ടു ശിഷ്യന്മാരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ രാത്രിയാണ് ആനന്ദ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വാമി നരേന്ദ്ര ഗിരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൊലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ സാമ്പത്തിക തിരിമറിയുടെ ഭാഗമായി ആനന്ദ് തിവാരിയെ ആശ്രമത്തില്‍ നിന്ന് നരേന്ദ്ര ഗിരി പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ ആശ്രമത്തില്‍ തിരിച്ചെത്തുകയും മഹന്ത് നരേന്ദ്രഗിരിയോട് മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിലാണ് നരേന്ദ്ര ഗിരിയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച സ്ഥലത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. അതില്‍ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.