എന്തൊരു ചൂടാണല്ലേ...?
അതിനിയും കൂടുമെന്നാണ് കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണ താപനില ഉണ്ടാകുമെന്നാണ് പറയുന്നത്. രാജ്യത്തെ 150 പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ 35 ശതമാനമായി കുറഞ്ഞു. വെള്ളത്തിന്റെ ലഭ്യത കുറവും, അതികഠിനമായ കാലാവസ്ഥ വ്യതിയാനവും ചൂണ്ടികാണിക്കുന്നത് കനത്ത ഭക്ഷ്യ ക്ഷാമം അകലെയല്ല എന്നാണ്. ഈ വര്‍ഷം മധ്യത്തോടെ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായി ശരാശരി 4.7 ശതമാനമായി തുടരുമെന്നാണ് കണക്കുകൂട്ടലുകള്‍.
കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള കൃഷി നാശവും, പണപ്പെരുപ്പവും സ്വാഭാവികമായും ഭക്ഷ്യ വസ്തുക്കളുടെ വിലയെ കാര്യമായി ബാധിക്കും. നിലവില്‍ റാബി വിളകളെ ജലക്ഷാമം കാര്യമായി ബാധിക്കുന്നുണ്ട്. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ബംഗാൾ പയറുകള്‍, ധാന്യങ്ങൾ എന്നിവ വാടി പോകുന്നതായി കര്‍ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെല്ല്, ചോളം, കൂണ്‍ എന്നിവയുടെ കാര്യത്തിലും വലിയ മാറ്റമില്ല. യുപി, ബീഹാർ സംസ്ഥാനങ്ങളിള്‍ ഉയര്‍ന്ന താപനില ഗോതമ്പിൻ്റെയും കടുകിൻ്റെയും വിളവുകളെ വരെ കാര്യമായി ബാധിച്ചിരിക്കുന്നു... അതുകൊണ്ട് ചൂടിനെ കരുതിയിരിക്കുക.