ഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാമര്‍ശം. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ പറ്റിയ റണ്‍വേയല്ല കരിപ്പൂരിലേത്. റണ്‍വേ വികസനമാകട്ടെ സാധ്യവുമല്ല. ഈ സാഹചര്യത്തില്‍ പുതിയ വിമാനത്താവളമാണ് പോം വഴി എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ ഇപ്പോഴത്തെ നീളം 2700 മീറ്ററാണ്. ഇത് വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഏകദേശം 500 ഏക്കറില്‍ താഴെ സ്ഥലം ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെത്തന്നെ അറിയിച്ചിരുന്നു. തത്വത്തില്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തിന് അനുകൂലമാണെങ്കിലും പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വെച്ച് ഇത്രയധികം സ്ഥലം വീണ്ടും കണ്ടെത്തുക എന്നത് കരിപ്പൂരില്‍ അസാധ്യമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി നൂറ്റിയമ്പത് ഏക്കറിലധികം ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് തികച്ചും അപര്യാപതമാണ്. അതുകൊണ്ടുതന്നെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം നടക്കില്ല എന്ന് വ്യോമയാന മന്ത്രാലയത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതായാണ് വിവരം. കരിപ്പൂര്‍ വിമാനാപകടത്തെ കുറിച്ചുള്ള വിദഗ്ദ സമിതിയുടെ പഠന റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച സൂചനകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിമാനത്താവള വികസനവും റണ്‍വേ വികസനവും വഴിമുട്ടും എന്നുറപ്പാണ്.
കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് പുതിയൊരു വിമാനത്താവളം എന്ന ആശയം നേരത്തെതന്നെ നിലവിലുണ്ട്. എന്നാല്‍ പ്രളയം, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട സംരക്ഷണം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇത് പ്രായോഗികമാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് വിലയിരുത്തല്‍; കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമായതോടെ പുതിയ വിമാനത്താവളത്തിന്റെ ആവശ്യം സംബന്ധിച്ചും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ഇനി ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ പോലും പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാനത്തെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന കാര്യവും ഈ ആവശ്യമുയര്‍ത്തുന്നവര്‍ മുന്‍കൂട്ടിക്കാണുന്നുണ്ട്.