ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അമരീന്ദര്‍ സിംഗ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും മികച്ച സ്ഥാനര്‍ത്തിയെ നിര്‍ത്തി മത്സരിപ്പിക്കുമെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിംഗ് പറഞ്ഞു.
സിദ്ദു രാജ്യത്തിനു ഭീക്ഷണിയാണ്. അതിനാല്‍ എന്തു ത്യാഗം സഹിച്ചും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെ പരാജയപ്പെടുത്തും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു എന്നെ മാറ്റാനുള്ള എല്ലാ നീക്കങ്ങളും നടത്തിയത് സിദ്ദുവാണ്. രാഹുല്‍ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും പരിചയ സമ്പത്തു കുറവാണ്. അവര്‍ എനിക്ക് മക്കളെപ്പോലെയാണ്. ഇപ്പോള്‍ എന്താണെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നില്ല. വിജയിച്ചു കൊണ്ടു മാത്രമേ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയൊള്ളൂ, തോറ്റ് പിന്മാറാന്‍ മനസ്സില്ല - അമരീന്ദര്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെയും അമരീന്ദര്‍ സിംഗ് നവജ്യോത് സിദ്ദുവിനെതിരെ രംഗത്തെത്തിയിരുന്നു. സിദ്ദു മുഖ്യമന്ത്രിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് സിദ്ദുവിനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാനുമായി ബന്ധമുള്ളയാളെ പഞ്ചാബ് ഭരിക്കാന്‍ അംഗീകരിക്കില്ല. അദ്ദേഹം കഴിവുകുറഞ്ഞ വ്യക്തിയാണ്. ദേശിയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയെന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. സിദ്ദുവിനെ ഒരിക്കലും പഞ്ചാബിന്‍റെ മുഖ്യമന്തിയാവാന്‍ ഞാന്‍ സമ്മതിക്കില്ല. കാരണം പാകിസ്താനുമായി 600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്. അത്തരമൊരു തീരുമാനം രാജ്യ സുരക്ഷക്ക് ദോഷം ചെയ്യുമെന്നാണ് അമരീന്ദര്‍ സിംഗ് നേരത്തെ ആരോപിച്ചത്.