ഗുവാഹത്തി: അസമില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത. ട്വിറ്ററിലൂടെയാണ് ഡിജിപി വിവരം പുറത്തുവിട്ടത്. ബിജോയ് സോണിയ എന്ന ഫോട്ടോഗ്രഫറെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ ചവിട്ടുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സികളാണ് പുറത്തുവിട്ടത്. ജമ്പ് പിറ്റില്‍ ചാടുന്നതുപോലുള്ള ദൃശ്യമാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇത് ദേശീയ ശ്രദ്ധയില്‍ വന്നതോടെയാണ് പൊലിസ് ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തത്.
ധോൽപൂരിലെ ഒരു ഗ്രാമത്തിലെ 800 കുടുംബങ്ങളെ അധികൃതര്‍ കുടിയിറക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണരെ പൊലിസ് തല്ലിച്ചതക്കുകയും അവര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഈ വെടിവെപ്പില്‍ രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ടവരില്‍ ഒരാളുടെ മൃതദേഹമാണ് പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ അപമാനിച്ചത്. ഈ ഫോട്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ അന്തര്‍ദ്ദേശീയതലത്തില്‍ തന്നെ വ്യാപകമായി പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് പ്രതി ബിജോയ് സോണിയയെ പൊലിസ് അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുന്നില്‍പെട്ടവരെയെല്ലാം തള്ളിച്ചതച്ച പൊലീസ് പ്രകോപനമില്ലാതെയാണ് വെടിവെപ്പ് നടത്തിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ധോൽപൂരിലെ ധമങ്ങ് ജില്ലയിലെ ഗ്രാമത്തില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ടവരെയാണ് കുടിയൊഴിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ സാഹചര്യവും മഴയും പരിഗണിക്കാതെ നടത്തിയ ക്രൂരമായ സര്‍ക്കാര്‍ ഇടപെടലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.