കൊച്ചി: പുരാവസ്തു- കള്ളപ്പണ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുകയാണ് എന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും മാധ്യമങ്ങള്‍ സംഭവത്തെക്കുച്ച് വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോൻസന്റെ വീട് സന്ദർശിച്ചത് പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ക്ഷണപ്രകാരമായിരുന്നു. ആ ഒറ്റ തവണ മാത്രമേ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുള്ളൂ - ഹൈബി ഈഡന്‍ എംപി പറഞ്ഞു.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പിന് താന്‍ കൂട്ടുനിന്നിട്ടില്ല, മോൻസന്റെ ഇരകള്‍ അക്കാര്യം വ്യക്തമായിപ്പറയണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. മോന്‍സന്‍റെ മുഴുവന്‍ ഫോണ്‍ വിവരങ്ങളും ശേഖരിക്കണം. താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ താന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. കേസ് അട്ടിമറിക്കാൻ പോലീസാണ് മോന്‍സനെ സഹായിച്ചത്. അതുകൊണ്ടുതന്നെ ഈ കേസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും - ഹൈബി ഈഡന്‍ എംപി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ എംപി, ഹൈബി ഈഡന്‍ എംപി, ലാലി വിന്‍സന്‍റ്, മുന്‍ ഡി ജി പി ലോകനാഥ് ബെഹ്‌റ, മനോജ് എബ്രഹാം, തുടങ്ങി പല പ്രമുഖര്‍ക്കും മോന്‍സന്‍ മാവുങ്കലുമായി ബന്ധമുള്ളതായി പരാതിക്കാരാണ് ആരോപിച്ചിരിക്കുന്നത്. കെ സുധാകരനാകട്ടെ മോൻസണിൽ നിന്ന് ചികിൽസയും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരന് പിന്നാലെ ബന്ധം നിഷേധിച്ചുകൊണ്ട് ഹൈബി ഈഡൻ എം പി രംഗത്തെത്തിയത്.