മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ പ്രതികളെല്ലാം ഇപ്പോഴും എന്‍സിബി ഓഫിസില്‍ തുടരുകയാണ്. അഥവാ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഇവരെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.
ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ഇതിനിടെ ആര്യന്‍ഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആരോപിച്ചിരുന്നു. തെളിവുകള്‍ സഹിതമുള്ള ഈ ആരോപണത്തെ പക്ഷേ അന്വേഷണ ഏജന്‍സി തള്ളിയിരുന്നു.
ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാറൂഖിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയും രംഗത്തെത്തിയിരുന്നു. ഷാറൂഖിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ലഹരിയോട് ഇതുവരെ ആരാധന തോന്നാത്ത വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ചിലര്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വേട്ടയാടുകയാണ്. പരിഹസിക്കുന്നവര്‍ കുറച്ച് സഹാനുഭൂതിയും ഈ താരത്തോട് കാണിക്കുക. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടരുടെ സ്വഭാവം നല്ലതല്ല. 23 വയസുള്ള ആര്യന്‍റെ മുഖം നിരാശയോടെ താഴെണ്ടതല്ല.- ശശീ തരൂര്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യനെ നര്‍ക്കോട്ടിക് കന്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്.അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ ഷാറൂഖിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആര്യനൊരു കുട്ടിയാണെന്നും കേസ് നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണമെന്നും ബോളിവുഡ് നടന്‍ സുനിൽ ഷെട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും ഷാറൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു.