ലഖ്നൗ: ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം കയറ്റികൊന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര റിമാന്‍ഡില്‍. രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്രക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവര്‍ അല്ലെന്ന വാദവും നുണയാണെന്ന് പൊലീസിന് ചോദ്യം ചെയ്യലില്‍ മനസിലാകുകയായിരുന്നു. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും പൊലീസ് കോടതിയോട് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ആശിഷ് മിശ്രയുടെ അറസ്റ്റിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു.