ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആഗ്രഹം പോലെ അണ്ണാ ഡി എം കെ അധികാരം തിരിച്ചുപിടിക്കുമെന്ന് ശശികല. നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം ജയ സമാധിയില്‍ എത്തിയപ്പോഴായായിരുന്നു ശശികല ഇക്കാര്യം അണികളുമായി പങ്കുവെച്ചത്. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം വീണ്ടും നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി ഒപ്പമുണ്ടാകണമെന്നും, പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
അനധികൃത സ്വത്ത് കേസിൽ നാല് വർഷത്തെ തടവിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സ്മാരകത്തിൽ ശശികല ഒടുവിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയില്‍ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഈ സമയം ശശികലയുടെ നീക്കത്തെ ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പനീര്‍സെല്‍വം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പതാകയുമായാണ് മറീനയിലെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും പറഞ്ഞു. പ്രവര്‍ത്തകര്‍ ആസ്ഥാനത്തിന് മുന്‍പില്‍ തടിച്ചു കൂടിയ സാഹചര്യത്തില്‍ അണ്ണാ ഡി എം കെ ഔദ്യോഗിക ആസ്ഥാനത്തടക്കം സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.