നമ്മുടെ കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ് ലൈംഗിക അധിക്ഷേപം. ഒട്ടും നിസാരമല്ലാത്ത, ഉള്ളുപൊള്ളിക്കുന്ന ഒരു വാക്ക്. ഒരാള്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന് പറയുമ്പോള്‍, ആ വാക്കിനുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന കുറെയധികം ശാരീരിക മാനസിക സംഘര്‍ഷങ്ങളുണ്ട്. ലൈംഗിക അതിക്രമത്തിനിരയാകുന്നവരില്‍, ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായതിനാല്‍, നിയമം സ്ത്രീകള്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ സമീപകാല ചില സംഭവവികാസങ്ങളില്‍ പലപ്പോഴും എതിരാളികളോട് കണക്കുതീര്‍ക്കാനുള്ള ഒരു മാര്‍ഗമായി ലൈംഗിക അതിക്ഷേപവും അതിക്രമവും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. രാഷ്ട്രീയമായോ, സാംസ്കാരികമായോ, വ്യക്തിപരമായോ തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളില്‍, എല്ലാവഴിയും മുട്ടുമ്പോള്‍ കേവലം തുറുപ്പ് ചീട്ടായി എതിരാളിക്കെതിരെ ഈ ആരോപണം എടുത്ത് വീശി, വായടപ്പിക്കുക എന്നത് ഒരു തന്ത്രമായി പലരും സ്വീകരിച്ചുകാണുന്നു. ഇത്തരക്കാര്‍ നിയമം നല്‍കുന്ന ഒരു പരിരക്ഷയുടെ അന്തസത്ത കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത്.
ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എടുത്തു പറയുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം, തദ്ദേശ ഭരണസമിതികളിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് പങ്കുവെയ്ക്കുന്നത്. സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ വിവേചനം ഇല്ലാതാക്കുകയെന്ന ഉദ്ദേശമാണ് ഭരണഘടനയുടെ ഈ അനുഛേദത്തിനുള്ളത് എന്ന് വ്യക്തമാണ്. തീര്‍ച്ചയായും പൊതുയിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം പ്രകടമായിത്തന്നെ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. എല്ലാവിധ പരിമിതികളോടെയും അതിനെ അഭിനന്ദിച്ചേ മതിയാകൂ. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള മാറ്റം എത്ര എളുപ്പമുള്ള കാര്യമല്ല. ആണ്‍ക്കോയ്മക്ക് ചുട്ടമറുപടി നല്‍കാന്‍ വെമ്പുന്ന ഉണര്‍വ് എല്ലാ രംഗത്തും പ്രകടമാണ്. എന്നാല്‍ ഇതിനൊക്കെയിടയില്‍, തങ്ങള്‍ക്കിടയിലെ സ്ത്രീകളെത്തന്നെ പരിചയാക്കി, മുട്ടാപ്പോക്ക് കൊണ്ട് വിജയിക്കാന്‍ നടത്തിയ തന്ത്രങ്ങളാണ് ജോജു സംഭവത്തില്‍ കോണ്‍ഗ്രസ്സുകാരും എസ് എഫ് ഐ ക്കാര്‍ക്കെതിരെ എ ഐ എസ് എഫ് കാരും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു എന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ ആലത്തൂര്‍ എം പിയും പയറ്റിയത്. ഇത് വാര്‍ത്താ മാധ്യമങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇതെല്ലാംതന്നെ കഴമ്പില്ലാത്ത പരാതികളായിരുന്നുവെന്ന് കേരളത്തിന് മുന്‍പില്‍ ഏറെ താമസിയാതെ തെളിയിക്കപ്പെടുകയും ചെയ്തു.
എം ജി യൂണിവേഴ്സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയും, എ ഐ എസ് എഫും തമ്മില്‍ വാക്കേറ്റവും, അതിനോടൊപ്പം കയ്യേറ്റവുമുണ്ടായി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പരാതി കൊടുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിക്കന്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ എ ഐ എസ് എഫിന്‍റെ നേതാവ് നല്‍കിയ പരാതിയില്‍ ലൈംഗിക അതിക്രമമെന്ന് കൂടി എഴുതിചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ആരോപണം തെറ്റാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു. കൊവിഡ് കാലത്ത് ഹോട്ടലിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കരുതെന്ന കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി, ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം പി രമ്യാ ഹരിദാസിനെയും സംഘത്തെയും ചോദ്യം ചെയ്ത ചെറുപ്പക്കാരനെതിരെയും നല്‍കിയത് ലൈംഗിക അതിക്രമശ്രമം നടത്തി എന്ന പരാതിയായിരുന്നു. പിന്നീട് ഹോട്ടലിലെ സി സി ടി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇതും കളവാണെന്ന് തെളിയിക്കപ്പെട്ടു. ഇന്ധന വില വര്‍ധനവിനെതിരെ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത നടന്‍ ജോജുവിനെതിരായ കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായി മഹിളാ പ്രവര്‍ത്തകര്‍ ഒരു ലൈംഗീക അതിക്രമ പരാതി നല്‍കി.
ലൈംഗീക അതിക്രമം എന്ന വാക്കിന്‍റെ അര്‍ഥവും വ്യാപ്തിയും മനസിലാകാത്തതിനാലാണ് ഇത്തരം വസ്തുതാ വിരുദ്ധമായ പരാതികള്‍ പടച്ചുവിടുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കക്ഷിരാഷ്ട്രീയക്കളികളുടെ ഭാഗമായി ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ പരാതികള്‍ ഉന്നയിക്കുമ്പോള്‍,യഥാര്‍ത്ഥത്തില്‍ ഇരകളായിത്തീര്‍ന്ന മനുഷ്യര്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ അത് കാരണമാകും. കേരളത്തില്‍ കഴിഞ്ഞ ലോക് ഡൌണ്‍ കാലത്ത് മാത്രം ലൈംഗീക അതിക്രമത്തിന് ഇരയായിരിക്കുന്നത് 1770 കുട്ടികളാണ്. ഇത് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മാത്രമാണെന്ന് ഓര്‍ക്കണം. നമ്മുടെയൊക്കെ അയല്‍പക്കങ്ങളിലും, വീടിനകത്തും പീഡിപ്പിക്കപ്പെടുന്നവരുടെ കണക്കുകള്‍ പലപ്പോഴും പുറം ലോകമറിയണമെന്നുപോലുമില്ല. വെറും രണ്ടുദിവസത്തെ ചര്‍ച്ചാ വിഷയം എന്നതിനപ്പുറത്തേക്ക് ഇതില്‍ വേട്ടയാടപ്പെടുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നു.
തമ്മില്‍ ചെളിവാരിയെറിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും ഇത്തരം വാക്കുകളുടെ അര്‍ഥം അറിയില്ല. അത്തരക്കാര്‍ ലൈംഗിക അതിക്രമം പോലുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. പരസ്പരം വിജയിക്കാനോ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താതിരിക്കുവാന്‍ ഓരോ സ്ഥാനത്തിരിക്കുന്നവരും ശ്രദ്ധിക്കണം. ഇത്തരം വ്യാജപരാതികളിലൂടെ നിങ്ങള്‍ സ്വന്തം ശരീരത്തെ മാര്‍ക്കറ്റ് ചെയ്യാതിരിക്കുക. നിങ്ങളുടെ ഇത്തരം വൃത്തിക്കെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടോയെന്ന് ചിന്തിക്കുക. അതോടൊപ്പം സ്വന്തം ശരീരത്തെ സ്നേഹിക്കാനും, ബഹുമാനിക്കാനും പഠിക്കുക. അവാസ്തവമായ കാര്യങ്ങള്‍ പടച്ചുവിടുന്നവര്‍ ഒന്ന് ചിന്തിക്കണം, വ്യാജപരാതികള്‍ കൂടിവരുമ്പോള്‍ ലൈംഗീക അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ പരാതികള്‍ പോലും പലപ്പോഴും അവഗണിക്കപ്പെടും. ഇത് സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് നിസംശയം പറയാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക