മുംബൈ: അമ്പലത്തില്‍ നിന്നുളള പ്രസാദം വിതരണം ചെയ്യുന്നതുപോലെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റവും യു എ പി എയും ചുമത്തുന്നതെന്ന് ബോളിവുഡ് നടി സ്വരാ ഭാസ്‌കര്‍. കലാകാരന്മാര്‍ക്ക് തങ്ങളുടെ ജോലി ചെയ്യാനുളള സാഹചര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സ്വര പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത സിവില്‍ സൊസൈറ്റി അംഗങ്ങളുടെ പരിപാടിയില്‍ സംസാരിക്കവേയാണ് ബിജെപി സർക്കാരിനെതിരായ സ്വരയുടെ വിമർശനം.
'തന്റെ ജോലി ചെയ്യാന്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത, എന്തിനും ഏതിനും യുഎപിഎ വിതരണം ചെയ്യുന്ന ഭരണകൂടത്തിനിടയിലാണ് സാധാരണ ജനങ്ങള്‍. സ്റ്റാന്‍ഡപ്പ് കൊമേഡിന്മാരായ മുനവ്വര്‍ ഫാറൂഖി, അദിഥി മിത്തല്‍, അഗ്രിമ ജോഷ്വാ എന്നിവരെ ഭരണപക്ഷം ലക്ഷ്യമിടകയാണ്. ഹാസ്യനടന്മാര്‍ക്ക് ആതിഥേയത്വം വഹിച്ചതിന് വേദികള്‍ നശിപ്പിക്കപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്' സ്വര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ ക്രൂര ഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് ചേരണമെന്നും രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ ഓരോരുത്തര്‍ക്കും ആകും വിധം പ്രതിഷേധിക്കണമെന്നും മമതാ ബാനർജി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഉപദേശങ്ങള്‍ നല്‍കുവാനും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.