തിരുവല്ല സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് കെ ടി ജലീല്‍ എം എല്‍ എ. സന്ദീപിന്റെ കൊലപാതകത്തിലൂടെ ആര്‍ എസ് എസിന്റെ എക്കാലത്തേയും വലിയ ശത്രു കമ്മ്യൂണിസ്റ്റുകാരാണെന്ന് തെളിയുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. സന്ദീപിനെ കൊലപ്പെടുത്തിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയില്‍ നിന്ന് തുടച്ചുനീക്കലാണെന്നെന്നും ബ്രിട്ടീഷുകാരെ പേടിച്ച് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറുടെയല്ല, തൂക്കുകയറിനുമുന്നില്‍ പുഞ്ചിരിയോടെ നിന്ന ഭഗത് സിംഗിന്റെ ഉശിരിന്റെ ഉള്‍ക്കാമ്പാണ് ഓരോ സഖാവിന്റെയും ഹൃദയത്തില്‍ തുടിക്കുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ആർ.എസ്.എസിൻ്റെ എക്കാലത്തെയും വലിയ ശത്രു കമ്യൂണിസ്റ്റുകാരാണെന്ന് വിശിഷ്യാ സി.പി.ഐ (എം) ആണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് സഖാവ് പി.ബി സന്ദീപിൻ്റെ ദാരുണമായ കൊലപാതകത്തിലൂടെ. തലശ്ശേരിയിൽ രണ്ട് ദിവസം മുമ്പ് ആർ.എസ്.എസ് വിളിച്ച മുദ്രാവാക്യം കേരളത്തിൽ പ്രാവർത്തികമാക്കാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് കമ്യൂണിസ്റ്റ് സാന്നിദ്ധ്യവും കറകളഞ്ഞ മതേതര മനസ്സുള്ള മനുഷ്യരുടെ ശക്തമായ ചെറുത്തു നിൽപ്പുമാണെന്ന് ആരെക്കാളുമധികം മനസ്സിലാക്കിയവരാണ് അവർ. അത്കൊണ്ട് തന്നെയാവണം ഗോൾവാൾക്കർ ഹിന്ദു ഫാഷിസ്റ്റുകളുടെ പ്രഥമ ശത്രു പട്ടികയിൽ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരനെയും ഉൾപ്പെടുത്തിയത്. ഇന്ത്യ സംഘ്പരിവാറിൻ്റേതു മാത്രമാകാൻ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആർ.എസ്.എസ് സ്വപ്നം കാണുന്നു.
തിരുവല്ല, പെരിങ്ങര സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയിൽ നിന്ന് തുടച്ചു നീക്കലാണ്. ബ്രിട്ടീഷുകാരൻ്റെ മുന്നിൽ മുട്ട് വിറച്ച് മാപ്പെഴുതിക്കൊടുത്ത സവാർക്കറുടെ പാരമ്പര്യമല്ല, ജീവിച്ച പ്രത്യയശാസ്ത്രത്തിനുവേണ്ടി തൂക്കുമരത്തെ പുഞ്ചിരിയോടെ പുൽകിയ ഭഗത് സിംഗിൻ്റെ ഉശിരിൻ്റെ ഉൾക്കാമ്പാണ് ഓരോ സഖാവിൻ്റെ ഹൃദയത്തിലും തുടിക്കുന്നത്. ആ മിടിപ്പിൻ്റെ ബലത്തിലാണ് കേരളം ഓരോ അടിയും മുന്നോട്ട് പോകുന്നത്. പ്രിയ സന്ദീപ്, ആർ.എസ്.എസിന് താങ്കളുടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴ്ത്താൻ സാധിച്ചേക്കും. പക്ഷെ, അങ്ങ് വിട്ടേച്ചുപോയ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആദർശം അവസാന ശ്വാസം വരെയും നെഞ്ചകം പേറി മാനവികതയുടെ ചെമ്പതാക വാനിൽ ഉയർത്തിപ്പറപ്പിക്കാൻ ഒരു വലിയ ജനസഞ്ചയം ഈ മണ്ണിൽ ഉയിർകൊണ്ടുകൊണ്ടേയിരിക്കും, തീർച്ച.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക