കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതെന്ന് എത്രപേര്‍ക്കറിയാം? സാമൂഹിക സാംസ്കാരിക പുരോഗതിയില്‍ ഏറെ മുന്നില്‍ നിന്ന പ്രദേശമായ പറവൂര്‍ മണ്ഡലമാണ് ആ ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിച്ചത്. 1982 മെയ് 19-നാണ് പറവൂര്‍ നിയോജക മണ്ഡലത്തിലെ 52 പോളിംഗ് ബൂത്തുകളില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത്.
സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ശിവന്‍ പിള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ സി ജോസും തമ്മിലായിരുന്നു പ്രധാന മത്സരം. യന്ത്രത്തില്‍ ആശങ്ക ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ഇടതുപക്ഷ പാര്‍ട്ടികളായിരുന്നു. അവര്‍ സുപ്രീംകോടതിവരെ പോയെങ്കിലും തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവാനായിരുന്നു കോടതിയുടെ നിര്‍ദേശം. യന്ത്രത്തില്‍ തൊട്ടാല്‍ ഷോക്ക് അടിക്കുമോ, തങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് വീഴുമോ തുടങ്ങി ജനങ്ങള്‍ക്ക് പലവിധ ആശങ്കകളായിരുന്നു ഉണ്ടായിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്തായാലും, തെരഞ്ഞെടുപ്പ് നടന്നു. എല്‍ഡിഎഫിലെ ശിവന്‍ പിള്ളയായിരുന്നു വിജയി. അതോടെ യന്ത്രത്തില്‍ തിരിമറി നടന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫിലെ പാര്‍ട്ടികള്‍ രംഗത്തുവന്നു. അവരും സുപ്രീംകോടതി വരെ പോയി. ഒടുവില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നപ്പോള്‍ എ സി ജോസായിരുന്നു വിജയി.
ആദ്യകാലം മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. EVM സുതാര്യവും സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ഇന്ത്യാ മുന്നണിയടക്കം നേരത്തേ രംഗത്തുണ്ട്.