കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണെന്ന് കെ. കെ. രമ എം എല്‍ എ. ഓരോ കൊലപാതകം നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും കെ. കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. തിരുവല്ലയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് എം എല്‍ എയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും,ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവൻ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്.
സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നത്.
കൊലപാതകികളെ സംരക്ഷിക്കുകയും,അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും,സുഹൃത്തുക്കൾക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
കെ.കെ.രമ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക