ഡല്‍ഹി: തനിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണം പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ഇപ്പോൾ ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. 2018 ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. തുടർന്ന്, അസാധാരണനടപടികളാണ് സുപ്രീംകോടതിയിലുണ്ടായത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നടപടിയെടുക്കാന്‍ അവധിദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് വിളിച്ചുചേര്‍ത്തു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സമിതിക്ക് അന്വേഷണ ചുമതല നല്‍കി. വൈകാതെ തന്നെ ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് സുപ്രീംകോടതിയുടെ തന്നെ ഇടപെടലിന്‍റെ ഫലമായി അവരെ തിരിച്ചെടുക്കുകയും ചെയ്തു. 'എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതുസമ്മതിക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ്' അന്നത്തെ നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചത്. ‘ജസ്റ്റിസ് ഫോർ ദ ജഡ്ജ്’ എന്ന തന്‍റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിൽ മാധ്യമപ്രവർത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് കേസില്‍ സുപ്രധാന വിധി പ്രഖ്യാപിച്ചത്. റഫേല്‍ ഇടപാട്, ശബരിമല യുവതീപ്രവേശനം തുടങ്ങിയ സുപ്രധാന വിധികള്‍ പ്രഖ്യാപിച്ചതും ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിമരിച്ചത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്.
സുപ്രിംകോടതിയിൽ ജനാധിപത്യം അപകടത്തിലാണെന്ന്, ചരിത്രത്തിൽ ഇടംപിടിച്ച വാർത്താ സമ്മേളനം നടത്തി വിളിച്ചുപറഞ്ഞ നാല് മുതിർന്ന ജഡ്ജിമാരിൽ പ്രധാനിയായിരുന്നു രഞ്ജൻ ഗൊഗോയ്. രഞ്ജൻ ഗൊഗൊയ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റപ്പോൾ ആകാശത്തോളം പ്രതീക്ഷയായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ഉണ്ടായ വിവാദങ്ങളും അസാധാരണ നടപടികളും പലപ്പോഴും ചീഫ് ജസ്റ്റിസ് കസേരയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിൽ നിർത്തി. ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസും ഗൊഗോയ് ആണ്.