പാഴ് വസ്തുക്കള്‍കൊണ്ട് മകനുവേണ്ടി ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ വാഗ്ദാനം ചെയ്ത് മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹാരാഷ്ട്രാ സ്വദേശിയായ ദത്താത്രേയ ലോഹറിനാണ് ആനന്ദ് മഹീന്ദ്ര ബൊലേറോ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്‌ക്രാപ്പ് മെറ്റലുകളും മറ്റ് പാഴ് വസ്തുക്കളുമുപയോഗിച്ച് ലോഹര്‍ തന്റെ മകനുവേണ്ടിയാണ് കുഞ്ഞന്‍ ജീപ്പ് നിര്‍മ്മിച്ചത്. ക്വിക്കറുപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന വീഡിയോ ഹിസ്‌റ്റോറിക്കാനോ എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിരുന്നു. അതോടെയാണ് ലോഹറിന്റെ കുഞ്ഞന്‍ ജീപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. വീഡിയോ ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഈ വാഹനം മതിയായ നിയന്ത്രണങ്ങളൊന്നും പാലിക്കുന്നതല്ല എങ്കിലും നമുക്ക് ചുറ്റുമുളള ആളുകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല. ഇത് നിര്‍മ്മിച്ചയാളുടെ വാഹനങ്ങളോടുളള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട്' എന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ വാഹനം ഓടിക്കുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം അദ്ദേഹത്തെ തടയുമെന്നും താന്‍ അതിനുപകരം അദ്ദേഹത്തിന് ബൊലേറോ നല്‍കാമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ലോഹറിന്റെ സൃഷ്ടി മഹീന്ദ്രാ റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അത് ഒട്ടേറേ പേർക്ക് പ്രചോദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര്ാ ബൊലേറോ, 90കളിലെ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‌കരിച്ചാണ് പതിനഞ്ച് വര്‍ഷം മുന്‍പ് കമ്പനി ബൊലേറോയ്ക്ക് രൂപം നല്‍കുന്നത്. B4B6, B6(o) എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിപണിയിലുളളത്. B4 മോഡലിന് 8.10 ലക്ഷവും B6 വേരിയന്റിന് 8. 67 ലക്ഷവും ഏറ്റവും മുന്തിയ പതിപ്പായ B6(o) വേരിയന്റിന് 9.12 ലക്ഷവുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.