ഭോപാല്‍: വന്യജീവികേന്ദ്രങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 32 കുഞ്ഞുങ്ങളടക്കം 85 കടുവകൾ ചത്തതായി മധ്യപ്രദേശ് സർക്കാർ നിയമസഭയെ അറിയിച്ചു. ജബൽപൂരിലെ ലഖൻ ഗംഘോറിയയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയുടെ ചോദ്യത്തിനാണ് വനം മന്ത്രി കുൻവർ വിജയ് ഷാ രേഖാമൂലം മറുപടി അറിയിച്ചത്. 2018 മുതൽ 2021 വരെയുള്ള നാല് വർഷത്തിനിടെ സംസ്ഥാനത്ത് എത്ര കടുവകൾ ചത്തുവെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ചോദ്യം.
2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപയും 2019-20 ൽ 22,049.98 ലക്ഷം രൂപയുമാണ് സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) റിപ്പോർട്ട് പ്രകാരം 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ സംസ്ഥാനത്ത് ഇതുവരെ 38 കടുവകൾ ചത്തതായി എൻടിസിഎ വെബ്‌സൈറ്റിൽ നിന്നും ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് എം എല്‍ എ കടുവകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ലെ സെൻസസ് പ്രകാരം മധ്യപ്രദേശ് ഇന്ത്യയുടെ 'കടുവ സംസ്ഥാന'മെന്ന ടാഗ് വീണ്ടെടുത്തിരുന്നു. 526 കടുവകളാണ് മധ്യപ്രദേശില്‍ ഉണ്ടായിരുന്നത്. കർണാടക രണ്ടാം സ്ഥാനത്താണ്. 2010-ലെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിലാണ് കര്‍ണാടക രണ്ടാം സ്ഥാനത്തേക്ക് പോയത്. പന്ന ടൈഗർ റിസർവ് കേന്ദ്രത്തിലെ വേട്ടയാടലാണ് കര്‍ണാടക രണ്ടാം സ്ഥാനത്തേക്ക് പോകുവാനുള്ള പ്രധാനകാരണം.