കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതനായി മരിച്ച കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കര്‍ണാടക യേനപ്പോയ ആശുപത്രിയില്‍വെച്ചാണ് പതിനൊന്നുകാരനായ മുഹമ്മദ് ഇസ്മായില്‍ മരിച്ചത്. കാല്‍ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തില്‍ മരിച്ച കുഞ്ഞാണിതെന്നും ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ടെന്നും അംബികാസുതന്‍ പറഞ്ഞു. കേരളാ സര്‍ക്കാര്‍ യേനപ്പോയില്‍ ചികിത്സാ സഹായം അവസാനിപ്പിച്ചപ്പോള്‍ ചികിത്സ നിഷേധിക്കപ്പെട്ടവരില്‍ ഒരാളാണ് മുഹമ്മദ് . ഇന്നലെ കാസര്‍ഗോഡ് എത്തിയ മുഖ്യമന്ത്രി എയിംസിനെക്കുറിച്ചോ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പതിനൊന്ന് വയസ്സു മാത്രമുളള ഈ കുഞ്ഞ് - മുഹമ്മദ് ഇസ്മായിൽ - ഇന്ന് കാലത്ത് കർണാടകത്തിലെ യേനപ്പോയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വിവരം സങ്കടത്തോടെ അറിയിക്കട്ടെ. അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും പിഞ്ചു മകൻ.എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉള്ള കുട്ടിയാണ്. നിരവധി തവണ ആശുപത്രികളിൽ കഴിയേണ്ടി വന്നു. യേനപ്പോയയിൽ ചികിത്സാ സഹായം കേരള സർക്കാർ അവസാനിപ്പിച്ചപ്പോൾ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോൾ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ട്രോററിൽ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട റമഡിയൽ സെൽ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല. 2016 ൽ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചും മധുര നാരങ്ങകൾ വിതരണം ചെയ്തും വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന സർക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ൽ പണി തുടങ്ങിയ മെഡിക്കൽ കോളേജ് പ്രവർത്തിച്ചു തുടങ്ങാനും നിരവധി വർഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ....
പ്രിയപ്പെട്ട വരെ, ഇത് ഒരു സാധാരണ മരണമല്ല. കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്..... നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു.വളരെക്കുറച്ചു പേരേ ഈ പോസ്റ്റിലൂടെ കടന്നുപോകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ പേർ ഷെയർ ചെയ്തു എന്നു വരാം. സാരമില്ല...പക്ഷെ വല്ലാതെ സങ്കടം വരുന്നുണ്ട് ഈ കുഞ്ഞിന്റെ മുഖം കാണുമ്പോൾ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക