കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചിരുന്നു. ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനിടെ സാകേത് കോടതി സമുച്ചയത്തിലെ ജഡ്ജി ജിതേന്ദ്ര പ്രതാപ് സിംഗ് ചില നിബന്ധനകൾ ഏർപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), എൻആർസി എന്നിവയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായവും വാട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യരുതെന്നാണ് മൂവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 (പൊതുജനസേവകനെ അവരുടെ ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തി) ചുമത്തിയായിരുന്നു അവരെ ജയിലിലടച്ചത്. 'ഉചിതമായ വ്യവസ്ഥകൾ' ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി എടുത്തു പറഞ്ഞു.
ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ വീണ്ടും ആളുകളെകൂട്ടി സമരം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയതോടെ അതുണ്ടാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഷാഹീൻ ബാഗ് പ്രതിഷേധ സ്ഥലം സന്ദർശിക്കുന്നതിനും ലോക്ക് ഡൗണ്‍ സമയത്ത് 5 ൽ കൂടുതൽ ആളുകളുടെ ഏതെങ്കിലും മീറ്റിംഗിലും / ഒത്തുചേരലിലും പങ്കെടുക്കുന്നതിനും മൂന്നുപേര്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്ക് ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.