കർണാടകയിലെ എഴുത്തുകാരി ഗൗരിലങ്കേഷിന്‍റെ കൊലയാളികൾക്ക് ബോംബു നിർമിക്കാൻ പരിശീലനം നൽകിയ ആളെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. വലതുപക്ഷ സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രതാപ് ഹസ്രയാണ് പിടിയിലായത്. ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊൽക്കത്ത പൊലീസ് മഹാരാഷ്ട്ര എടിഎസിന് ഇയാളെ കൈമാറുകയായിരുന്നു.
മഹാരാഷ്ട്രയിലെ പൽഘട്ട് ജില്ലയിലെ നല്ലസോപാര എന്ന സ്ഥലത്തെ ഒരുവീട്ടിൽ നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് 12 പേരെയാണ് എടിഎസ് ഇതുവരെ പിടികൂടിയത്. പ്രതികൾ എല്ലവരും ഹിന്ദു ഗോവനാശ് രക്ഷാസമിതി എന്ന സംഘപരിപാർ സംഘടനയിൽപ്പെട്ടവരാണ്.
ഗൗരി ലങ്കേഷ് കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള സനാതൻ സൻസ്ഥ, ഹിന്ദു ജാഗൃതി എന്നീ സംഘടനകളുമായി പ്രതികൾക്ക് അടുത്തബന്ധമുണ്ടെന്ന് എടിഎസ് വ്യക്തമാക്കി. പ്രതാപ് ഹസ്രയാണ് ഗൗരിലങ്കേഷിന്‍റെ കൊലയാളികളെ സ്ഫോടക വസ്തുക്കൾ നിർമിക്കാൻ പരിശീലിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രാജ്യത്തെ കൂടതൽ ബുദ്ധിജീവികളെയും എഴുത്തുകാരെയും വധിക്കാനും നിരവധി ഇടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഹിന്ദു ധർമത്തിനെതിരെ സംസാരിക്കുന്നവരെയും എഴുതുന്നവരെയും വകവരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പ്രതാപ് ഹസ്ര എടിഎസി-ന്‍റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു.