ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം പ്രവചിച്ചുളള സർവ്വേ ഫലങ്ങളെ പരിഹസിച്ച് യുപി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഒപ്പീനിയൻ പോൾ എന്നല്ല ഇതിനെയൊക്കെ ഓപ്പിയം പോൾ എന്നാണ് വിളിക്കേണ്ടത് എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. എൻ ഡി ടി വിയോട് സംസാരിക്കവേയാണ് അഖിലേഷ് യാദവ് അഭിപ്രായസർവ്വേകളെ വിമർശിച്ചത്.
'ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. ബിജെപിയുടെ എംഎൽഎമാർക്കും എംപിമാർക്കും സ്വന്തം മണ്ഡലങ്ങളിൽപോലും കയറാന്‍ സാധിക്കുന്നില്ല. ജനങ്ങൾ അവരെ അടിച്ചുപുറത്താക്കുകയാണ്. എന്തിനധികം പറയുന്നു. അവരുടെ ഉപമുഖ്യമന്ത്രി വരെ അപമാനിക്കപ്പെട്ടില്ലേ? ഇതെല്ലാം ജനങ്ങൾ ബിജെപിക്കെതിരാണ് എന്നാണ് വ്യക്തമാക്കുന്നത്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇത്തരം അഭിപ്രായസർവ്വേകൾ പുറത്തിറക്കുന്നത് എന്ന് മനസിലാവുന്നില്ല. അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്- അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലോകം കണ്ട ഏറ്റവും വലിയ കളളനാണ് യോഗി ആദിത്യനാഥ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുമ്പോൾ വ്യാജ വീഡിയോകളും വാഗ്ദാനങ്ങളും നൽകി ബിജെപി അവരെ പറ്റിക്കുകയാണ്. സൗജന്യ വൈദ്യതി വാഗ്ദാനം ചെയ്യുന്ന യോഗി കഴിഞ്ഞ 5 വർഷത്തിനിടെ ഒരു വൈദ്യുത നിർമ്മാണ യൂണിറ്റെങ്കിലും നിർമ്മിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.