21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവർത്തനം തുടങ്ങുമ്പോൾ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 15ന് ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14 വരെ മാത്രമേ ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുണ്ടാകുവെങ്കിലും തുടര്‍ന്നും സഞ്ചാരനിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോക്ക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജനങ്ങൾ അധികം പുറത്തിറങ്ങാതിരിക്കാനും ആൾക്കൂട്ടങ്ങൾ ഉണ്ടാകാതിരിക്കാനും ഉള്ള തന്ത്രങ്ങളാണ് കേന്ദ്രവും ചേര്‍ന്ന് തയ്യാറാക്കേണ്ടത്. നേരത്തേ ഉള്ളതുപോലെ പ്രവർത്തിക്കാനാകില്ല. സുരക്ഷാകാര്യങ്ങൾ ശ്രദ്ധിക്കണം - അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കൊപ്പമാണ് മോദി മുഖ്യമന്ത്രിമാരെ കണ്ടത്. വീഡിയോ കോൺഫറൻസിംഗിൽ ഓരോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും മൂന്ന് മിനിട്ട് സമയമാണ് അനുവദിച്ചിരുന്നത്. ശേഷം മുഖ്യമന്ത്രിമാർ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.