ഡല്‍ഹി: ബിറ്റ് കോയില്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സിക്ക് രാജ്യത്ത് നിയമസാധുതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനാണ് അറിയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ പ്രോത്സാഹിക്കുന്നതിനായി 'ഡിജിറ്റല്‍ റുപീ' പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസത്തെ ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ ഡിജിറ്റൽ കറൻസികൾക്കും ഇന്ത്യ നിയമസാധുത നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിനാണ് ടി.വി. സോമനാഥന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുന്നവർ അതിന് നിയമസാധുതയില്ലെന്നത് മനസിലാക്കണം. ഇത്തരം ഇടപാടുകള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ടി.വി. സോമനാഥന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ 2022 -23 സാമ്പത്തിക ബജറ്റില്‍ പറഞ്ഞിട്ടുള്ള ആര്‍ ബി ഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ റുപീക്ക് മാത്രമേ രാജ്യത്ത് നിയമപരിരക്ഷ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുകക്ക് 30 ശതമാനം നികുതിയുണ്ടായിരിക്കുമെന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആർബിഐയുടെ നിയന്ത്രണത്തില്‍ ഡിജിറ്റൽ കറന്‍സി പുറത്തിറങ്ങുമെന്നാണ് നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. പൂർണ്ണമായും ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലായിരിക്കും പുതിയ ഡിജിറ്റൽ കറൻസിയുണ്ടാവുക. രാജ്യത്തിന്‍റെ വളര്‍ച്ചക്ക് ഡിജിറ്റല്‍ കറന്‍സി ഉത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 'ഡിജിറ്റല്‍ റൂപി' പുറത്തിറക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തിയായിരിക്കും ആര്‍ ബി ഐയുടെ ഡിജിറ്റല്‍ സമ്പദ്ഘടന നടപ്പിലാക്കുക.