ഞായറാഴ്ച രാത്രി ഒൻപതിന് ആളുകളോട് മെഴുകുതിരി കത്തിച്ച് പ്രകാശം പരത്താന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. ഇത്തരം പ്രതീകാത്മക പ്രകടനങ്ങല്‍ക്കപ്പുറം എന്തെങ്കിലും ദുരിതാശ്വാസ നടപടികളോ ഭാവിയെക്കുറിച്ച് കാഴ്ചപ്പാടോ ഉണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാനെന്നോണമാണ് എല്ലാവരും ഏപ്രില്‍ 5-ന് രാത്രി 9-ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം – മോദി പറഞ്ഞു.
എന്നാല്‍, മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ മോദിയെ 'ഫോട്ടോ-ഒപ്പ് പ്രൈം മിനിസ്റ്റർ' എന്നാണ് പരിഹസിച്ചത്. മോദി പ്രധാന മന്ത്രിയല്ല 'പ്രധാൻ ഷോമാൻ' ആണെന്നായിരുന്നു തരൂരിന്‍റെ രൂക്ഷമായ വിമര്‍ശം. 'ആളുകളുടെ വേദന, സാമ്പത്തിക ഉത്കണ്ഠ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് ഒന്നുമില്ല' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം എന്നായിരുന്നു ടിഎംസിയുടെ മഹുവ മൊയ്‌ത്ര-യുടെ പ്രതികരണം. വ്യാജവാർത്തകൾ തടയുന്നതിന്റെ പേരിൽ യഥാർത്ഥ മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, അല്‍പ്പംകൂടെ യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണം എന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രീ ഞങ്ങള്‍ മെഴുകുതിരി കത്തിച്ചോളാം, താങ്കള്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ദരുടെ ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങള്‍ സ്വീകരിക്കൂ'-എന്ന് കളിയാക്കിക്കൊണ്ടാണ് മുന്‍ ധനകാര്യ മന്ത്രി ട്വിറ്ററില്‍ തന്‍റെ വിയോജിപ്പുകള്‍ വ്യക്തമാക്കുന്നത്.