തൃശൂര്‍: അഹിന്ദുവായതിനാല്‍ നര്‍ത്തകിക്ക് അവസരം നിഷേധിച്ച് കൂടല്‍മാണിക്യം ക്ഷേത്രം ഭാരവാഹികള്‍. മന്‍സിയ എന്ന ഭരതനാട്യം കലാകാരിക്കാണ് മതത്തിന്റെ പേരില്‍ അവസരം നഷ്ടമായത്. കൂടല്‍മാണിക്യം ഭരതക്ഷേത്രത്തില്‍ നൃത്തോത്സവത്തോടനുബന്ധിച്ച് മന്‍സിയയാണ് ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 17-ന് നടക്കാനിരിക്കുന്ന പരിപാടിയുടെ നോട്ടീസ് അച്ചടിച്ചതിനുശേഷമാണ് തന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ വിവരം ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുന്നത് എന്ന് മന്‍സിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും തനിക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണെന്നും ഇത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും മന്‍സിയ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട പെണ്‍കുട്ടിയാണ്. ശാസ്ത്രീയ നൃത്തം പഠിച്ചതിന് മത നേതാക്കളില്‍ നിന്നും വലിയ വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. മാതാവ് മരിച്ചപ്പോള്‍ ഖബറടക്കം നടത്താന്‍പോലും പളളിക്കമ്മിറ്റി അനുവദിച്ചിരുന്നില്ല. എന്നാല്‍ അതേ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചാണ് മന്‍സിയ തനിക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാംറാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ.