കോൺഗ്രസ് പാർട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നിൽ നിൽക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുൽ ഗാന്ധി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി. ജെ. കുര്യൻ. 'നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പൽ മുങ്ങാൻ പോകുമ്പോൾ കപ്പിത്താൻ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാൻ മുന്നിൽ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ശബ്ദം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
കുര്യന്‍ പറഞ്ഞത്:
തെരഞ്ഞെടുപ്പിലുണ്ടായ തോൽവി മൂലം കോൺഗ്രസ് പാർട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നിൽ നിൽക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുൽ ഗാന്ധി. നിലപാടുകളിൽ സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുൽ ആ ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പൽ മുങ്ങാൻ പോകുമ്പോൾ കപ്പിത്താൻ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാൻ മുന്നിൽ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. അന്ന് മുതൽ കോൺഗ്രസിൽ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ്. അതൊരു ശരിയായ നടപടിയല്ല.(......)
ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കുവാൻ ഒരു തെരഞ്ഞെടുത്ത പ്രസിഡന്റുണ്ടാകണം. ഒരിക്കൽ പ്രസിഡന്റ് സ്ഥാനം വേണ്ട എന്നു പറഞ്ഞ് ഇട്ടെറിഞ്ഞു പോയ സ്ഥിതിക്ക് ഇനി മറ്റൊരാൾ വരണമെന്നാണ് ഞങ്ങൾ കരുതുന്നത്. എങ്കിലും സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത് വീണ്ടും പ്രസിഡന്റായാൽ ഞങ്ങൾക്ക് അതിൽ പരാതിയില്ല. പക്ഷെ സ്ഥാനം വേണ്ടായെന്ന് പറഞ്ഞയാൾ തന്നെ തീരുമാനങ്ങൾ എടുക്കുകയും, മറ്റാരെങ്കിലും വരുന്നതിന് തടയിടുകയുമൊക്കെ ചെയ്യുന്നത് ഒരു കാരണവരാലും അംഗീകരിക്കാനാവില്ല.(......)
കൂടിയാലോചനകളില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി തനിക്ക് സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് തീരുമാനങ്ങളെടുക്കുന്നു. നിരവധി മുതിർന്ന നേതാക്കൾ പാർട്ടിയിൽ ഉണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങൾ ആരും ചോദിക്കുന്നില്ല, അവരെയാരും കേൾക്കുന്നില്ല. പാർട്ടിക്ക് ഇക്കാര്യങ്ങളിൽ ഒരു തിരിച്ചറിവുണ്ടാകാൻ വേണ്ടിയാണ് ജി-23 രൂപീകരിച്ചിട്ടുളളത്. കേരളത്തിൽ നിന്ന് ഞാനും ശശി തരൂരുമാണ് ഒപ്പിട്ടത്. കോൺഗ്രസിനെ നെഹ്റു കുടുംബത്തിൽ നിന്ന് മോചിപ്പിക്കുക എന്നതല്ല ജി-23യുടെ ലക്ഷ്യം. എന്നാൽ നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ ആളുവരണം എന്ന നിർബന്ധവും ജി-23ക്കില്ല.