കണ്ണൂര്‍: പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ആലോചിച്ചാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയുടെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നത് വസ്തുതാ വിരുദ്ധമാണ്. ഭരണരംഗത്ത് വളരെ മികച്ച രീതിയില്‍ കഴിവ് തെളിയിച്ചയാളാണ് പി ശശി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ പി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്ന രീതിയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി ജയരാജന്‍റെ പ്രതികരണം. നിയമനത്തില്‍ സൂഷ്മത പുലര്‍ത്തണമെന്നും തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നുമാണ് ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുതെന്നും പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെ നിയമിച്ചത്. ലൈംഗീക ആരോപണത്തെ തുടർന്ന് 2011-ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാർട്ടിക്ക് പുറത്തായത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി. പി. നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി പി. ശശിയെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് 2018 ജൂലൈയിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി, 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെത്തി. നേരത്തെ ഇ. കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു ശശി.