മുംബൈ: ഹിന്ദി ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ലെന്ന് ഗായകന്‍ സോനു നിഗം. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സോനു നിഗം പറഞ്ഞു. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നട നടന്‍ കിച്ച സുദീപും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാഗ്വാദം വലിയ ചര്‍ച്ചയായിരുന്നു. അതിനുപിന്നാലെയാണ് സോനു നിഗമിന്റെ പ്രതികരണം.
'ഇന്ത്യയുടെ ഭരണഘടനയില്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന് എഴുതിവെച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് എനിക്കറിയാം. പക്ഷേ ലോകത്തില്‍ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴാണെന്ന് എത്രപേര്‍ക്കറിയാം? തമിഴാണോ സംസ്‌കൃതമാണോ പഴക്കമേറിയ ഭാഷ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എങ്കിലും അത് തമിഴാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടോ? മറ്റുളളവര്‍ക്കുമേല്‍ നമ്മുടെ ഭാഷ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്തിനാണ്? ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുളള ഭാഷ സംസാരിക്കാനുളള അവകാശമില്ലേ?' സോനു നിഗം ചോദിക്കുന്നു.
"തമിഴനായ ഒരാളോട് നിങ്ങള്‍ ഹിന്ദിയില്‍ സംസാരിക്കണം എന്ത് പറയുന്നത് എന്തിനാണ്? തമിഴന്‍ ഹിന്ദിയിലെന്തിന് സംസാരിക്കണം. കോടതിയില്‍ പോലും ഹിന്ദിയല്ല ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. അത് മാറ്റണമെന്ന് പറയാനാവുമോ? വിമാനത്തില്‍ ഞാന്‍ എയര്‍ഹോസ്റ്റസിനോട് ഹിന്ദിയില്‍ സംസാരിച്ചാല്‍ അവര്‍ ഇംഗ്ലീഷിലാണ് മറുപടി നല്‍കുക. ഇംഗ്ലീഷ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഷയല്ല. എങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസിലാക്കണം. രാജ്യത്ത് ഭാഷയുടെ പേരില്‍ വിവേചനമുണ്ടാക്കുന്നത് എന്തിനാണ്. അവരവര്‍ക്ക് അറിയാവുന്ന ഭാഷയില്‍ സംസാരിക്കട്ടേ. അതല്ലേ നല്ലത്. ഭാഷയുടെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അംഗീകരിക്കാനാവില്ല"- സോനു നിഗം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ നടന്‍ കിച്ച സുദീപും അജയ് ദേവ്ഗണും തമ്മില്‍ സമൂഹമാധ്യത്തില്‍ നടന്ന വാക്‌പോര് ദേശീയ തലത്തില്‍ വലിയ ചർച്ചയായിരുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കിച്ച സുദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുമറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങളുടെ മാതൃഭാഷയിലിറങ്ങുന്ന ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്. ഹിന്ദി അന്നും ഇന്നും നമ്മുടെ ദേശീയ ഭാഷയാണ്. അത് ദേശീയ ഭാഷയായി തുടരും എന്ന് അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
'പ്രിയപ്പെട്ട അജയ് ദേവ്ഗണ്‍. താങ്കള്‍ ഹിന്ദിയില്‍ ഇട്ട ട്വീറ്റ് എനിക്ക് മനസിലായി. കാരണം ഞങ്ങള്‍ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പറയുന്നതുകൊണ്ട് ഒന്നുംതോന്നരുത്. താങ്കളുടെ ട്വീറ്റിന് ഞാന്‍ കന്നഡയില്‍ മറുപടി പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഞങ്ങളും ഇന്ത്യയിലുളളവര്‍ തന്നെയല്ലേ സാര്‍' എന്നാണ് കിച്ച സുദീപ് നല്‍കിയ മറുപടി. സംഭവം വിവാദമായതിനുപിന്നാലെ കിച്ച സുദീപിനെ പിന്തുണച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.