ഡല്‍ഹി: മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ജെ എന്‍ യു വിസി. എ.ഐ.എസ്.എ. നേതാവ് സുചേത ഡേക്കാണ് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ക്യാമ്പസിന്‍റെ സാമൂഹികാന്തരീക്ഷം തടസപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചാണ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുചേത ഡേക്ക് ക്യാമ്പസിനുള്ളില്‍ സഹായം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ മുൻ വിദ്യാർത്ഥിനിയായ സുചേത ഡെയുടെ അനഭിലഷണീയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നാണ് ചീഫ് പ്രോക്ടർ രജ്നീഷ് കുമാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
സർവകലാശാല ഹോസ്റ്റൽ മെസുകളിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതിനെത്തുടർന്ന് തൊഴിലാളികൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് വിസിയില്‍ നിന്നുമുണ്ടായതെന്നാണ് സുചേത ആരോപിക്കുന്നത്. മൂന്ന് മാസമായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കരാർ തൊഴിലാളികൾ കാമ്പസിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിലാണ്. ഈ സമരത്തിന് നേതൃത്വം നല്‍കാന്‍ സുചേത ക്യാമ്പസില്‍ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച സമരത്തിന് ജെ എൻ യു എസ് യുവും എ ഐ സി സി ടി യുവും പിന്തുണയുമായി രംഗത്തുണ്ട്. സർവകലാശാല നിയമാവലിയിലെ മുപ്പത്തിരണ്ടാം ചട്ടം അനുസരിച്ചാണ് സുചേത ഡേക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ തൊഴിലാളികൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുക്കാൻ കാമ്പസിലേക്ക് പ്രവേശിക്കുമ്പോൾ സെക്യൂരിറ്റി ഓഫീസർ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ഗാർഡുകൾ തന്നെ തടഞ്ഞു. തൊഴിലാളികളെ സംഘടിപ്പിക്കാൻ ഒരു ട്രേഡ് യൂണിയൻ നേതാവ് ക്യാമ്പസില്‍ വരുന്നത് നിയമവിരുദ്ധമാണെന്ന് സെക്യൂരിറ്റി ഓഫീസർ പറഞ്ഞു. കരാർ തൊഴിലാളികളുടെ ശബ്ദം ഇല്ലാതാക്കാനാണ് തനിക്കെതിരെ ഉത്തരവിട്ടിരിക്കുന്നത്. ജെഎൻയുവിലെ കരാർ തൊഴിലാളികളെ മാസങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുകയാണ്. ഇത് നിയമ ലംഘനമല്ലാതെ മറ്റൊന്നുമല്ല. യൂണിയനും തൊഴിലാളികളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികാരികള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ് - സുചേത ഡേ പറഞ്ഞു. ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു) ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് സുചേത ഡെ.