ജയ്പ്പൂര്‍: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ് എന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള എല്ലാ ശ്രമവും കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. കൊവിഡ് അനന്തരം അത്തരത്തില്‍ ഒരു നടപടിയും മോദി സര്‍ക്കാര്‍ നടത്തിയിട്ടില്ല- പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രാജസ്ഥാനില്‍ നടക്കുന്ന നേതൃതല സമ്മേളന (ചിന്തന്‍ ശിബിര്‍) ത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനസ്ഥിതി മോശമാണ്. ഇതിനു അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്. യാതൊരു മുന്‍ കരുതലും കൂടിയാലോചനകളും ഇല്ലാതെ നടപ്പാക്കിയ ജി എസ് ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ എല്ലാവർക്കും ബോധ്യമായി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായെന്നും പി. ചിദംബരം പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി രാജ്യം മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴത്തെ ദേശീയ, അന്തര്‍ദ്ദേശീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക നയം പുനപരിശോധിക്കണം. 1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവത്കരണ നയം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയി. അതൊരു പുതുയുഗത്തിനാണ് തുടക്കം കുറിച്ചത്. 10 വര്‍ഷത്തെ കാലയളവില്‍ 27 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. എന്നാല്‍ ഇന്ന് ആ നയം പുനപരിശോധിക്കാന്‍ സമയമായി എന്നും പി.ചിദംബരം കൂട്ടിച്ചേര്‍ത്തു.