ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ സർവേയെത്തുടർന്ന് കുളത്തില്‍ 'ശിവലിംഗം' കണ്ടെത്തിയെന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി. പള്ളിയുടെ കുളത്തില്‍ ഫൗണ്ടന്റെ കഷ്ണം മാത്രമാണ് ഉള്ളതെന്ന് കമ്മിറ്റിയുടെ അഭിഭാഷകൻ റയീസ് അഹമ്മദ് അൻസാരി പറഞ്ഞു. വാരാണസിയിലെ കോടതി ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സീൽ ചെയ്യാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് റയീസ് അഹമ്മദ് അൻസാരിയുടെ പ്രസ്താവന. ഗ്യാന്‍വ്യാപി മസ്‌ജിദിനെ മറ്റൊരു ബാബ്റി പള്ളിയാക്കി അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് വര്‍ഗ്ഗീയ കക്ഷികള്‍ ശ്രമിക്കുന്നതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരാണസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈദിന് ശേഷം കാശി വിശ്വനാഥ്-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെയും അനുബന്ധ സ്ഥലങ്ങളിലെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, ശിവലിംഗം കണ്ടെത്തിയെന്ന വാദം കമീഷനിലെ ഒരംഗവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ, ആരോപണം സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കമാണിതെന്നും സർവേ തടയണമെന്നും ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചായിരിക്കും ഇന്ന് വാദം കേൾക്കുന്നത്.