തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തനിക്ക് ലഭിക്കേണ്ട പല പദവികളും നഷ്ടപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നാണ് പി ജെ കുര്യന്‍ ആരോപിക്കുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഉപരാഷ്ട്രപതിയായി പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ അത്രയും മഹത്വരമായ സ്ഥാനം ഉമ്മന്‍ചാണ്ടി ഇല്ലാതാക്കിയെന്നാണ് പി ജെ കുര്യന്‍ ആരോപിക്കുന്നത്.
ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ താത്പര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി തന്നെ നേരിൽ കണ്ട് അറിയിച്ചിരുന്നു. വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ താന്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കണമായിരുന്നു എന്നും ഉപരാഷ്ട്രപതിയാകാന്‍ അര്‍ഹാനയാളാണെന്നും പ്രസംഗിച്ചിരുന്നു. ആ വേദിയില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഈ പ്രസംഗം അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കപ്പെടുകയും നേതൃത്വത്തിന് തന്നോട് അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായെന്നും പി ജെ കുര്യന്‍ പറഞ്ഞു.
രാജ്യസഭയിലേക്ക് താന്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി അതിന് തടസം നില്‍ക്കുകയായിരുന്നു. തന്നെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നുവെന്നും പി ജെ കുര്യന്‍ ആരോപിച്ചു. ആദ്യം രാജ്യസഭാ സീറ്റിനായി തനിക്ക് വേണ്ടി വാദിച്ചിരുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും പി ജെ കുര്യന്‍ തുറന്നടിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയോടും രാജീവ് ഗാന്ധിയോടും തനിക്ക് വെവ്വേറെ ബന്ധമാണുള്ളതെന്ന് പറഞ്ഞ പി ജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും പുതു മുഖങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നാണ് പി ജെ കുര്യന്‍റെ ആരോപണം. പി ജെ കുര്യന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് പറയുന്ന 'സത്യത്തിലേക്കുള്ള സഞ്ചാരം' എന്ന പുസ്തകത്തിലാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.