തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസയച്ചതില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമായാണെന്നും നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും ഫാസിസ്റ്റ് ശൈലിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നവരെ കേന്ദ്ര ഏജന്‍സികളുടെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നും കെ സുധാകരന്‍ പറഞ്ഞു.
'രാജ്യത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്റെ പാരമ്പര്യമുളള രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മഹത്വം തിരിച്ചറിയാന്‍ നരേന്ദ്രമോദിക്ക് കഴിയില്ല. മോദിയെയും കൂട്ടരെയും പോലെ രാജ്യത്തിന്റെ സമ്പത്ത് കൊളളയടിച്ച് വീട്ടിലേക്ക് കൊണ്ടുപോകേണ്ട ഗതികേട് നെഹ്‌റു കുടംബത്തിനില്ല. 2015-ല്‍ തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും മോദി എത്രത്തോളം ഭയപ്പെടുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്'- കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി സോണിയാ ഗാന്ധിക്കും രാഹുലിനും നോട്ടീസയച്ചത്. രാഹുല്‍ ഗാന്ധി ഇന്നും സോണിയ ഗാന്ധി ഈ മാസം 8നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.